NEWS

മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും

 കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സയ്യിദ് തുറാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

----------------------------------------------------------------------------------------------------


സൗമ്യക്ക്‌ വേണ്ടി ആങ്ങളമാര്‍ ഒത്തുചേരുന്നു

ഇന്ന്‌ (07.03.2011)ലോക വനിതാദിനം

തീവണ്ടി യാത്രക്കിടെ ക്രൂരമായി മര്‍ദ്ദനമേറ്റ്‌ മരിച്ച സൗമ്യയുടെ ദുരന്തത്തില്‍ കുറ്റബോധം തോന്നുന്നുണ്ടോ? എങ്കില്‍ ലോക വനിതാദിനമായ ഇന്ന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ കോഴിക്കോട്‌ മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളിനു മുമ്പിലെ എസ്‌ കെ പ്രതിമിയ്‌ക്കു മുന്നില്‍ വരൂ. ഇത്‌ ഏതെങ്കിലും സംഘടന പരിപാടിയല്ല.കോഴിക്കോട്‌ തിരുവോത്ത്‌ അനില്‍കുമാര്‍ എന്ന യുവാവിന്റെ വിളിയാണ്‌. ഇതില്‍ ആര്‍ക്കും പങ്ക്‌ ചേരാം. കഴിഞ്ഞമാസം 23നാണ്‌ അനില്‍ തന്റെ ബ്ലോഗില്‍ ഇങ്ങനെ ഒരു കുറിപ്പ്‌ പോസ്റ്റ്‌ ചെയ്‌തത്‌. അനില്‍കുമാര്‍ ഹൃദയത്തിന്റെ ഭാഷയില്‍ തയ്യാറാക്കി നാടൊട്ടുക്ക്‌ ഇ മെയില്‍ ചെയ്‌ത ഒരു കുറിപ്പാണ്‌ എസ്‌ കെ പ്രതിമയ്‌ക്കു ചുവട്ടിലേയ്‌ക്ക്‌ നിരവധിപ്പേരെ ആകര്‍ഷിക്കുന്നത്‌. സൗമ്യയക്കു വേണ്ടി ഒരു ദിവസം എന്ന തലക്കെട്ടില്‍ അനില്‍കുമാര്‍ തയ്യാറാക്കിയ സന്ദേശം ഇമെയിലുകളായും സ്‌ക്രാപ്പുകളായും ഇന്‍ബോക്‌സുകളില്‍ നിന്ന്‌ ഇന്‍ബോക്‌സുകളിലേയ്‌ക്ക്‌ പറക്കുകയാണ്‌.
`ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന ഓരോ പുരുഷനും ഇതിന്റെ സംഘാടകനാണ്‌. നിങ്ങളെ ആരും ക്ഷണിക്കുകയില്ല. ആരുടേയും ഉദ്‌ബോധന പ്രസംഗമുണ്ടാവില്ല. പങ്കെടുത്തില്ലെങ്കില്‍ ആരും ചോദിക്കില്ല. സ്വന്തം മനഃസാഷിയുടെ മുന്നില്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു നിമിഷമുണ്ടെങ്കില്‍ ആ നിമിഷത്തിന്റെ പ്രേരണ കൊണ്ട്‌ മാത്രമായിരിക്കും ഓരോ പുരുഷനും ഇതില്‍ കൈകോര്‍ക്കാനെത്തുന്നത്‌'. ഇങ്ങനെ പോകുന്നു അനിലിന്റെ കുറിപ്പ്‌.
ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയ്‌നില്‍ നിന്നു തള്ളിയിട്ട്‌ മാനംഭംഗപ്പെടുത്തി തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമി കൊന്നുകളഞ്ഞ സൗമ്യയോട്‌ മനസുകൊണ്ടോരു മാപ്പു പറയാനാണ്‌ ആ ഒത്തുചേരല്‍. പുരുഷന്‍മാര്‍ മാത്രം. സ്‌ത്രീകള്‍ സാക്ഷികളായി നിന്നാല്‍ മതി. വിഷമഘട്ടത്തില്‍ സഹായിക്കാന്‍ പെങ്ങന്‍മാര്‍ക്ക്‌ ആങ്ങളമാരും കൂട്ടുകാരും ഉണ്ടെന്ന്‌ ആശ്വസിക്കുകയുമാകാം.
`അബോധാവസ്ഥയില്‍ റെയില്‍ പാളത്തിനരികെ കണ്ടെത്തുമ്പോള്‍ സൗമ്യ ചുണ്ടും മാറും കടിച്ചെടുത്ത നിലയിലായിരുന്നു. അവളുടെ നിലവിളി കേട്ടില്ലെന്നു നടിച്ചതും ചങ്ങല വലിക്കാന്‍ നോക്കിയ ആളെ വിലക്കിയതും നമ്മളാണ്‌. അയ്യായിരം രൂപയ്‌ക്കു മേല്‍ വിലയില്ല ഒരു പെണ്‍കുട്ടിക്ക്‌ എന്നു കണ്ടെത്തിയതും നമ്മളാണ്‌'. ഇങ്ങനെ തുടങ്ങുന്ന അനിലിന്റെ കുറിപ്പ്‌ വായിക്കുന്ന ഓരോ പുരുഷനും അറിയാതെ കുറ്റബോധം തോന്നും. അനിലിന്റെ ഈ കുറിപ്പിന്‌ വലിയ പ്രതികരണമാണ്‌ ലഭിച്ചിട്ടുള്ളത്‌. നാളെത്തെ ഒരു ദിവസം പെങ്ങന്‍മാര്‍ക്ക്‌ വേണ്ടി ജോലി സ്ഥാലത്ത്‌ അഞ്ച്‌ മണിക്ക്‌ മുമ്പെ ഇറങ്ങുക. മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളിന്‌ മുമ്പില്‍ എസ്‌ കെ പ്രതിമയ്‌ക്കപ മുമ്പില്‍ താനുണ്ടാകും. എന്നു പറഞ്ഞ്‌കൊണ്ടാണ്‌ അനില്‍ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. തിരുവനന്തപുരത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത്‌, കോട്ടയം ഗാന്ധിസ്‌ക്വയറില്‍, എറണാകുളം സുഭാഷ്‌ പാര്‍ക്കിനടുത്തോ മറൈന്‍െ്രെഡവിലോ, തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌?ഇങ്ങനെ സമാനമായ ഒത്തുചേരലുകള്‍ പലയിടത്തും നടന്നേക്കും.

------------------------------------------------------------------------------------------------

ഐ എന്‍ എല്ലിനെ പിളര്‍ത്തിയതാര്‌? 

ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ (ഐ എന്‍ എല്‍) വീണ്ടും പിളര്‍ന്നിരിക്കുകയാണ്‌. ഈ പിളര്‍പ്പിന്റെ പിന്നില്‍ ആരെല്ലാമാണെന്ന്‌ അന്വേഷിക്കുകയാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്‌ട്രീയ നിരീക്ഷകരും. ഒന്നര പതിറ്റാണ്ട്‌ കാലം ഇടത്‌ പക്ഷത്തിനൊപ്പം നിന്നിട്ടും വേണ്ട പരിഗണന നല്‍കാതെ സി പി എമ്മും കേരളാ രാഷ്‌ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമവുമാണ്‌ ഐ എന്‍ എല്ലിനെ മൂന്നാക്കി പിളര്‍ത്തിയത്‌.
1992-ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പുറത്തുപോയി ഐ എന്‍ എല്ലിന്‌ രൂപം നല്‍കിയത്‌. കോണ്‍ഗ്രസ്‌ ഒന്ന്‌ ശബ്‌ദിച്ചിരുന്നെങ്കില്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമായിരുന്നില്ല. എന്നാല്‍ അതിനു പോലും ശ്രമിക്കാത്ത കോണ്‍ഗ്രസിന്റെ കൂടെ നാം എന്തിന്‌ നില്‍ക്കണമെന്നായിരുന്നു സേട്ടു സാഹിബിന്റെ നിലപാട്‌. എന്നാല്‍ ഈ സമയത്ത്‌ സംയമനം പാലിക്കനായിരുന്നു മുസ്‌ലിം ലീഗ്‌ ആഹ്വാനം ചെയ്‌തത്‌. അധികാരമില്ലെങ്കില്‍ തങ്ങള്‍ക്ക്‌ നിലനില്‍ക്കാനാവില്ലെന്ന്‌ നന്നായിട്ടറിയുന്ന ലീഗ്‌ നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിക്കാന്‍ മടിച്ചു. കേരളം പോലെയൊരു സംസ്ഥാനത്ത്‌ ഒറ്റക്ക്‌ നില്‍ക്കുക ആപത്‌കരമാണ്‌. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ വിജയിക്കില്ലെന്ന്‌ ലീഗ്‌ നേതൃത്വത്തിന്‌ അറിയാമായിരുന്നു. കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ചാല്‍ പിന്നെ ഒറ്റക്ക്‌ നില്‍ക്കേണ്ടിവരും. അത്രത്തോളം ശക്തി ലീഗിനില്ലായിരുന്നു. ദേശീയ തലത്തില്‍ ശക്തിയുണ്ടായിട്ടു പോലും കേരളത്തില്‍ ബി ജെ പി ക്ലച്ച്‌ പിടിക്കാത്തത്‌ സ്വന്തമായി നില്‍ക്കുന്നത്‌ കൊണ്ടാണെന്നുള്ളതും ലീഗ്‌ നേതാക്കളെ കോണ്‍ഗ്രസ്‌ ബന്ധം വിച്ഛേദിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ബി ജെ പി കേരളത്തില്‍ മത്സരിച്ചാല്‍ അവര്‍ക്ക്‌ ധാരാളം സീറ്റുകള്‍ ലഭിക്കും. ലീഗ്‌ മുന്നണിയില്‍ നിന്ന്‌ മാറി നിന്നാല്‍ കേരളത്തില്‍ എഴുതി തള്ളപ്പെട്ട പാര്‍ട്ടികളുടെ ലിസ്റ്റില്‍ മുസ്‌ലിം ലീഗിന്റെ പേരും ചേര്‍ക്കപ്പെടേണ്ടി വരും. അതിനാല്‍ ബാബരി മസ്‌ജിദ്‌ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത്‌ പറയുന്നതിന്‌ പകരം മുസ്‌ലിം ലീഗ്‌ വെള്ള പൂശുകയായിരുന്നു. ലീഗിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച്‌ സേട്ട്‌ സാഹിബ്‌ 1994 ല്‍ ഐ എന്‍ എല്‍ രൂപവത്‌കരിക്കുമ്പോള്‍ അന്നത്തെ മുസ്‌ലിം ലീഗിലെ നേതാക്കളായ യു എ ബീരാന്‍, പി എം അബൂബക്കര്‍, എം എ ലത്തീഫ്‌ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന്‌ സേട്ട്‌ സാഹിബിന്റെ അന്ത്യം വരെ അദ്ദേഹം കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനേയും ശക്തമായി എതിര്‍ത്തു പോന്നിരുന്നു.
ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇടത്‌ മുന്നണിയല്ലാതെ മറ്റൊന്നിനെ ആശ്രയിക്കാനില്ലായിരുന്നു. സ്വന്തമായി നില്‍ക്കാനുള്ള ശേഷി ഐ എന്‍ എല്ലിന്‌ ഇല്ലതാനും. അതിനാല്‍ 14 വര്‍ഷത്തോളം ഇടതു മുന്നണിയുമായി സഹകരിച്ചു ഐ എന്‍ എല്‍ പോന്നു. ഇതിനിടക്ക്‌ നിരവധി തവണ മുന്നണിയില്‍ തങ്ങള്‍ക്ക്‌ ആവശ്യമായ പരിഗണന നല്‍കണമെന്ന്‌ ഐ എന്‍ എല്‍ നേതാക്കല്‍ എല്‍ ഡി എഫ്‌ നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പല തവണ കത്തുകളയച്ചു. ഇതിനൊന്നും ഫലം കണ്ടില്ല. തങ്ങള്‍ക്ക്‌ ശേഷം മുന്നണിയുമായി സഹകരിക്കാന്‍ വന്ന പല ചെറിയ പാര്‍ട്ടികള്‍ക്കും വലിയ പരിഗണന മുന്നണി നല്‍കിയതെല്ലാം ഐ എന്‍ എല്‍ നേതാക്കള്‍ വീക്ഷിച്ചു. പ്രത്യേകിച്ച്‌ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിക്ക്‌ നല്‍കിയ പരിഗണന പോലും ഐ എന്‍ എല്ലിന്‌ നല്‍കാന്‍ ഇടതു മുന്നണി കൂട്ടാക്കിയിയിരുന്നില്ല. ഇതെല്ലാം ഐ എന്‍ എല്‍ നേതാക്കളുടെ മാറ്റി ചിന്തിപ്പിക്കാന്‍ ഇടയാക്കി.
അവസാനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി തങ്ങളെ മുന്നണിയിലെടുക്കണെമെന്ന ആവശ്യ ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുന്നണിയിലെടുക്കുന്നതിന്‌ ഘടക കക്ഷികളാണ്‌ എതിരെന്നാണ്‌ സി പി എം മറുപടി നല്‍കി. പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഐ എന്‍ എല്‍ നേതാക്കള്‍ ഘടക കക്ഷികളെ കണ്ടു. ആദ്യ ചെറിയ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്ന സി പി ഐ പോലും അവസാനം മുന്നണിയിലെടുക്കാന്‍ സമ്മതം നല്‍കി. ഒടുവില്‍ മുന്നണിയിലെടുക്കുന്നത്‌ പിന്നീട്‌ തീരുമാനിക്കാം എന്ന്‌ സി പി എം പറഞ്ഞതോടെ ഐ എന്‍ എല്‍ അടിയന്തിര യോഗം കോഴിക്കോട്‌ വിളിച്ച്‌ ചേര്‍ക്കുകയായിരുന്നു.
യോഗത്തില്‍ ഇടതു മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന്‌ പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കുറച്ചു കാലംകൂടി നമുക്ക്‌ ക്ഷമിക്കാം എന്ന്‌ പറഞ്ഞ്‌ അഹ്മദ്‌ ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും ശക്തമായ തര്‍ക്കം നടന്നു. ഒടുവില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സേട്ടു സാഹിബിന്റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി യു ഡി എഫുമായി സഹകരിക്കാനുള്ള ഐ എല്‍ എല്ലിന്റെ തീരുമാനം അംഗീകരിക്കാനാവാതെ ഐ എന്‍ എല്ലില്‍ നിന്ന്‌ ഒരു വിഭാഗം എല്‍ ഡി എഫിന്റെ കൂടെ തന്നെ നിന്ന്‌ ഐ എന്‍ എല്‍ സെക്കുലര്‍ ഫോറം രൂപവത്‌കരിച്ചു. ഇതോടെ ഐ എന്‍ എല്ലിന്റെ ആദ്യ പിളര്‍പ്പ്‌ നടന്നു. സെക്കുലര്‍ പിന്നീട്‌ പി ടി എ റഹീമിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച നാഷണല്‍ സെക്കുലര്‍ ഫോറത്തില്‍ ചേര്‍ന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിക്കുന്നതിന്‌ പകരം ഐ എന്‍ എല്‍ മുസ്‌ലിം ലീഗുമായി സഹകരിക്കുന്ന നിലപാടാണ്‌ കണ്ടത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലിന്‌ യു ഡി എഫ്‌ സീറ്റ്‌ ന്‍കുന്നതിന്‌ പകരം മുസ്‌ലിം ലീഗിന്റെ സീറ്റുകളാണ്‌ നല്‍കിയിരുന്നത്‌. ഐ എന്‍ എല്ലിന്റെ വിഷയങ്ങളില്‍ നിന്നെല്ലാം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ പി സി പ്രസിഡന്റ്‌ ചെന്നിത്തലയും മാറി നിന്നു. എല്ലാം തീരുമാനങ്ങളും ലീഗിന്‌ വിടുകയായിരുന്നു. പി എം എ സലാമിന്റെ നാടായ തിരൂരങ്ങാടിയിലടക്കം ഐ എന്‍ എല്ലിന്റെ പല സീറ്റുകളിലും മത്സരിച്ചിരുന്നത്‌ ലീഗ്‌ സ്ഥാനാര്‍ഥികളായിരുന്നു.

എന്ത്‌ വിലകൊടുത്തും ഐ എന്‍ എല്ലിനെ മുസ്‌ലിം ലീഗിലെത്തിക്കുകയന്നതായിരുന്നു ലിഗിന്റെ തന്ത്രം. പി എം എ സലാമിന്‌ സംസ്ഥാന ഭാരവാഹിത്വവും മന്ത്രി സ്ഥാനവും എന്‍ എ നെല്ലിക്കുന്നിന്‌ എം എല്‍ എ സ്ഥാനമോ ജില്ലാ ഭാരവാഹിത്വമോ നല്‍കാമെന്നും സിറാജ്‌ സേട്ടിനെ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റാക്കാമെന്നുമുള്ള വലിയ ഓഫറുകളാണ്‌ ലീഗ്‌ സമ്മാനിച്ചത്‌. മാണി- ജോസഫ്‌ ലയനത്തിന്‌ ശേഷം യു ഡി എഫിലെ രണ്ടാം കക്ഷി ആര്‌ എന്ന ചര്‍ച്ച സജിവമായിരിക്കുകയാണ്‌. ഇത്‌ നേരിടാന്‍ ലീഗ്‌ വിഷമിക്കുമ്പോഴാണ്‌ ഐ എന്‍ എല്ലിനെ വീണ്‌ കിട്ടിയത്‌. പിന്നെ ഒന്നും ആലോചിച്ചില്ല. ഐ എന്‍ എല്ലിനെ പിളര്‍ത്തിയായാലും ശരി ഒരു വിഭാഗത്തെ തങ്ങളോടൊപ്പം നിലനിര്‍ത്തി തങ്ങളുടെ ഇരിപ്പിടം സുരക്ഷിതമാക്കാനാണ്‌ മുസ്‌ലിം ലീഗ്‌ ശ്രമിച്ചത്‌. 
(published kasarkode vartha, print edition- 29/01/2011 )
--------------------------------------------------------------------------------------------------------------------------


 10 രൂപക്ക്‌ പുസ്‌തകകിറ്റൊരുക്കി ഇസ്‌മാഈല്‍ ശ്രദ്ധേയനാകുന്നു 

കുട്ടികള്‍ക്കായി സൗജന്യ ഇന്‍ലന്റ്‌ മാഗസിന്‍

കുട്ടികള്‍ക്കായി 10 രൂപക്ക്‌ 10 കുഞ്ഞു പസ്‌തകങ്ങളും ഇന്‍ലന്റ്‌ മാഗസിനുമിറക്കി വട്ടോളി ഇസ്‌മാഈല്‍ ശ്രദ്ധേയനാകുന്നു. തങ്ങുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഭംഗം വരുത്താതെ തന്റെ മുമ്പിലെത്തുന്ന കുരുന്നുകള്‍ക്ക്‌ വാത്സല്യം നല്‍കുന്ന വട്ടോളി ഇസ്‌മാഈല്‍ കുരുന്നുകള്‍ക്ക്‌ കുഞ്ഞന്‍ മാസികയും കുഞ്ഞന്‍ പുസ്‌തകങ്ങളും നല്‍കി വിരുന്നൂട്ടുകയാണ്‌. കുട്ടികള്‍ക്ക്‌ എഴുതി തുടങ്ങുന്നതിനും അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി മാറിയിരിക്കുകയാണ്‌ ഇസ്‌മാഈലിന്റെ ഈ പ്രവര്‍ത്തനം. സ്വന്തമായി ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ടാക്കി അതിന്റെ പ്രവര്‍ത്തകനും പ്രചാരകനും എല്ലാം ഒരാള്‍ തന്നെ. 
ഇസ്‌മാഈലിന്റെ ഓരോ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു. 10 രൂപക്ക്‌ സ്‌നേഹതീരം പബ്ലിക്കേഷന്‍സ്‌ പുറത്തിറക്കുന്ന ഒരു പുസ്‌തക കിറ്റാണ്‌ അദ്ദേഹം വിതരണം ചെയ്യുന്നത്‌. ഇതില്‍ 10 പുസ്‌തകങ്ങളുണ്ടെന്ന്‌ അറിയുമ്പോഴാണ്‌ അതില്‍ കൗതുകം. ഓരോ പുസ്‌തകവും വളരെ വ്യത്യസ്‌തവും ഹൃസ്വവുമാണ്‌. ഈ പോക്കറ്റ്‌ പുസ്‌തകങ്ങള്‍ക്കോരോന്നിനും 10 പേജുകളുണ്ട്‌. കുട്ടിപ്പാട്ടുകള്‍, കുസൃതികണക്കുകള്‍, കേരളാ ക്വിസ്‌, ഇന്ത്യ ക്വിസ്‌, വേള്‍ഡ്‌ ക്വിസ്‌, രാജ്യങ്ങളും തലസ്ഥാനങ്ങളും, കുസൃതി ചോദ്യങ്ങള്‍, നൂറ്റൊന്ന്‌ കടങ്കഥകള്‍, നൂറ്റൊന്ന്‌ പഴഞ്ചൊല്ലുകള്‍, നാടന്‍ പാട്ടുകള്‍ എന്നിവയാണവ. പുസ്‌തകങ്ങള്‍ വളരെ ചെറുതാണെങ്കിലും എല്ലാം മഹത്വമേറിയതാണ്‌. സ്‌കൂളുകളിലും കുട്ടികള്‍ വരുന്ന മറ്റു പൊതു സ്ഥലങ്ങളിലും എല്ലാവര്‍ക്കും തന്റെ ഇല്ലെന്റ്‌ മാഗസിന്‍ സൗജന്യമായി നല്‍കുകയും സ്‌നോഹതീരം പുസ്‌തക കിറ്റ്‌ വിതരണംചെയ്യുന്നതും ഇസ്‌മാഈലിന്‌ ഹോബിയാണ്‌. ഇതിനകം ഒരു കോടിയിലധികം കുഞ്ഞു പുസ്‌കങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. പുസ്‌തകത്തിന്റെ എല്ലാ പണികളും ചെയ്യുന്നത്‌ ഇസ്‌മാഈലാണ്‌. 2003ലാണ്‌ സ്‌നേഹതീരം പബ്ലിക്കേഷന്‍ ആരംഭിക്കുന്നത്‌. നൂറ്റൊന്ന്‌ പഴഞ്ചൊല്ലുകളെന്ന കുഞ്ഞു പുസ്‌തകമാണ്‌ ആദ്യമായിറക്കിയത്‌.
2002 സെപ്‌തംബറിലാണ്‌ വിദ്യാര്‍ഥികള്‍ക്കായി എല്ലാമാസവും ഇന്‍ലന്റ്‌ മാഗസിന്‍ ആരംഭിച്ചത്‌. കുട്ടികളും ചെറിയ ചെറിയ കവിതകളും കഥകളും അവരുടെ സര്‍ഗാത്മകമായ മറ്റു കഴികളും പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ്‌ കുട്ടികള്‍ ഇതിനെ കാണുന്നത്‌. എല്ലാ മാസവും 2000 കോപ്പികളാണ്‌ ഇറക്കുന്നത്‌. സൗജന്യമായിട്ടാണ്‌ ഇസ്‌മാഈല്‍ ഇത്‌ വിതരണം ചെയ്യുന്നത്‌. 1000 ഓളം രൂപ എല്ലാ മാസവും ഇതിന്റെ ചെലവിനായി ഇസ്‌മാഈല്‍ മാറ്റിവെക്കുന്നുണ്ട്‌. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെ വിദ്യാര്‍ഥികളും ഇന്ന്‌ ഇസ്‌മാഈലിന്റെ വായനക്കാരാണ്‌.
നുറുങ്ങുകളടങ്ങിയ ഈ കുഞ്ഞുപുസ്‌തകം ചില മുതിര്‍ന്നവരും മുറതെറ്റാതെ വായിക്കുന്നവരുണ്ട്‌. ഇതിനകം 87 ലക്കങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. 25 ലക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌നേഹതീരം സ്‌പെഷല്‍ പതിപ്പ്‌ പുറത്തിറക്കും. 2008, 2009 ഡിസംബര്‍ മാസത്തില്‍ വിദ്യാര്‍ഥികളുടെ ഗാനവിരുന്ന്‌ സ്‌നേഹതീരത്തിന്റെ പേരില്‍ ഇസ്‌മാഈല്‍ സംഘടിപ്പിച്ചിരുന്നു. 2012 ജനുവരിയില്‍ സ്‌നേഹതീരം നൂറാം ലക്കം സ്‌പെഷല്‍ പതിപ്പും കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിക്കാനൊരുങ്ങുകയാണ്‌.
കുട്ടികളോടുള്ള സ്‌നേഹമാണ്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ ഇസ്‌മാഈലിനുള്ള പ്രചോദനം. കുട്ടികള്‍ക്ക്‌ അവരുടെ കഥകളും കവിതകളും അച്ചടിച്ചുവരുമ്പോഴുണ്ടാകുന്ന സന്തോഷമാണ്‌ സാമ്പത്തിക നഷ്ടം നോക്കാതെ തന്നെ ഇതിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം സിറാജിനോട്‌ പറഞ്ഞു. കോഴിക്കോട്‌ വട്ടോളി ബസാറിനടുത്ത പരേതനായ മുണ്ടിക്കുളങ്ങര മൂസക്കുട്ടി- നഫീസ ദമ്പതികളുടെ മകനാണ്‌ ഇസ്‌മാഈല്‍. ശാനിബ ഭാര്യയും റാഹില, റാജിയ, റാംസിം മുഹമ്മദ്‌, ആദില്‍, അദ്‌നാന്‍ എന്നിവര്‍ മക്കളുമാണ്‌. 

(PUBLISHED BY SIRAJ DAILY 12/12/2010)

 

പര്‍ദ വിവാദവും മാധ്യമങ്ങളും

ലൗ ജിഹാദിന്റെ പേരില്‍ ഇസ്‌ലാമിനേയും മുസ്‌ലിംകളേയും മുഖത്ത്‌ കരിവാരിതേച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മറ്റൊരു വിവാദം കടന്നു വരുന്നത്‌. ഇസ്‌ലാമിനെ ഇടിച്ചു ഇല്ലായ്‌മചെയ്യുന്നതിനായി ലോക മാധ്യമങ്ങളും ധാരാളം സംഘടനകളും പ്രവര്‍ത്തിക്കുന്നു. എന്ത്‌ സംഭവങ്ങള്‍ ഉണ്ടായാലും ഇസ്‌ലാമിനെ കരിവാരി തോക്കാന്‍ അതില്‍ എന്തെങ്കിലും പഴുതുണ്ടോയെന്ന്‌ നോക്കുകയാണ്‌ ഇവയുടെ ലക്ഷ്യം. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തിലെ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഇസ്‌ലാമിനെതിരെയുള്ള വലിയ ആയുധമായി ലൗ ജിഹാദിനെ ആഘോഷിച്ചു. മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച്‌ മതംമാറ്റി മതത്തിനെതിരെ ശബ്ദിക്കുന്നവരാക്കിയാലും കുറ്റം മുസ്‌ലിംകള്‍ക്ക്‌ തന്നെയാണ്‌ ചില വിഘടന വാദികളും അവര്‍ക്ക്‌ ഓശാന പാടുന്ന മാധ്യമങ്ങളും കാണുന്നത്‌.
കാസര്‍കോട്‌ ജില്ലയിലെ വിദ്യാനഗര്‍ സ്വദേശിയായ റൈഹാന എന്ന പെണ്‍കുട്ടി പര്‍ദ ധരിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം ചില ബുദ്ധിജീവികളും മാധ്യമങ്ങളും വലിയ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്‌. വിദ്യാസമ്പന്നയായ യുവതി പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നുവെന്ന വാര്‍ത്ത വന്നു. ഈ ഭീഷണി ഉയര്‍ത്തിക്കാട്ടി റൈഹാന ഹൈക്കോടതിയില്‍ പോലീസ്‌ പ്രൊട്ടക്ഷന്‌ അപേക്ഷ നല്‍കി. തുടര്‍ന്ന്‌ റൈഹാനയുടെ സുരക്ഷിതത്വത്തിനായി രണ്ടു പോലീസുകാരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തു. മതേതര ഇന്ത്യയില്‍ പൗരന്‌ ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌. ഒരു പ്രത്യേക വേഷം ധരിക്കണമെന്നുള്ള ഭീഷണി അംഗീകരിക്കനാവില്ല. ആ നിലക്ക്‌ റൈഹാന കോടതിയില്‍ നല്‍കിയ ഹരജി വാസ്‌തവമാണെങ്കില്‍ അത്‌ ഒരു പൗരന്റെ മൗലീക അവകാശത്തിന്‌ നേരെയുള്ള കടന്നു കയറ്റമാണ്‌. ഇതിനെ ന്യായീകരിക്കാനാവില്ല.
തനിക്ക്‌ വധ ഭീഷണിയടക്കം ധാരാളം ഭീഷണി കത്തുകളും ഫോണുകളും വന്നിട്ടുണ്ടെന്ന്‌ റൈഹാന പറയുന്നു. എന്നാല്‍ റൈനയുടെ പരാതിയില്‍ പറഞ്ഞത്‌ പ്രകാരം ഭീഷണികത്തുമായി ബന്ധപ്പെട്ടോ മറ്റോ ആരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. കേരളത്തില്‍ പര്‍ദ ധരിക്കാത്തവരും തലമറക്കാത്തവരുമായ നിരവധി മുസ്‌ലിം സ്‌ത്രികളുണ്ട്‌. വനിതാ ഡോക്‌ടര്‍മാരും അധ്യാപികമാരുംമടക്കം ഉന്നത ജോലികള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇതുപോലെയൊരു ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ആരും ആരെയും നിര്‍ബന്ധ ബുദ്ധിയോടെ ഏതെങ്കിലും തരത്തിലുള്ള വസ്‌ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. മതേതരത്വ ഇന്ത്യയില്‍ റൈഹാനക്ക്‌ ഇഷ്‌ടമുള്ള വേഷം ധരിക്കാനും ഇഷ്‌ടമില്ലാത്തത്‌ വെടിയാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥിനികള്‍ ജീന്‍സും ടോപ്പും ധരിക്കുന്നുണ്ട്‌. ഈ സാഹജര്യത്തില്‍ ഇതിനെയൊരു വലിയ വിഷയമാക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണ്‌. ഒരു വ്യക്തിയുടെ വസ്‌ത്രധാരണത്തില്‍ മത തീവ്രവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടമെന്ന പേരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചേതോവികാരം എന്താണെന്ന്‌ ഈ വിഷയത്തില്‍ രംഗത്ത്‌ വന്നവര്‍ വ്യക്തമാക്കണം. പാരമ്പര്യ കുടുംബത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി മോഡേണായി വസ്‌ത്രം ധരിക്കുന്നതില്‍ ബന്ധുക്കള്‍ എതിര്‌ പ്രകടിപ്പിക്കുകയെന്നത്‌ സ്വാഭാവികമാണ്‌. റൈഹാനയുടെ കാര്യത്തിലും ഇതാണ്‌ ഉണ്ടായത്‌. എന്നാല്‍ ഇതിനെ ചിലര്‍ ഏറ്റെടുത്ത്‌ വിവാദമാക്കുകയായിരുന്നു.
ഇസ്‌ലാമിനെ പിച്ചിചീന്താന്‍ അവസരം കാത്തു നില്‍ക്കുന്ന മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. അതോടെ റൈഹാനയുടെ പര്‍ദ വിരോധം വിവാദമാവുകയായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന്‌ പറഞ്ഞുതുപോലെ പിന്നീട്‌ റൈഹാനയേയും കുടുംബത്തേയും കേരളത്തിലെ മാധ്യമങ്ങളും ചില ഫെമിനിസ്റ്റുകളും മറ്റും ഏറ്റെടുക്കുകയായിരുന്നു. ഇടതുപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ കാസര്‍കോട്ട്‌്‌ പത്രസമ്മേളനം നടത്തി. തുടര്‍ന്ന്‌ ഇസ്‌ലാമിനെതിരെ ശക്തമായ ആയുധമാക്കി മാറ്റികൊണ്ട്‌ പല ഇടതുപക്ഷ സംഘടനകളും രംഗത്തു വന്നെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ചിത്രം അറിയുന്ന കാസര്‍കോട്ടുകാര്‍ക്കിടയില്‍ അത്‌ വേണ്ടത്ര ക്ലച്ച്‌ പിടിച്ചില്ലെന്ന്‌ കണ്ടപ്പോള്‍ അടുത്ത പത്രസമ്മേളനം കോഴിക്കോട്ടു നടത്തി. കേരളത്തിലെ അറിയപെടുന്ന പല സാഹികത്യകാരന്‍മാരേയും പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തു. അവരുടെ കയ്യിലെ പാവയായി റൈഹാന കളിച്ചു. താന്‍ പല തവണ പോലീസിലും വനിതകമ്മീഷനിലുമെല്ലാം പരാതി നല്‍കിയിട്ടും ഒരു ഫലമുണ്ടായില്ലെന്നും അവള്‍ തുറന്നടിച്ചു.
റൈഹാനയുടെ പര്‍ദ വിവാദത്തെ തുടര്‍ന്ന്‌ നിസയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ നളന്ദയില്‍ ഇസ്‌ലാമില്‍ പര്‍ദ്ദ അനിവാര്യമോ എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്‌ സംസഥാന വനിതാകമ്മീഷന്‍ അംഗം പി കെ സൈനബയായിരുന്നു. പി കെ സൈനബയുടെ ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്‌ ഇങ്ങനെയായിരുന്നു `പര്‍ദ്ദ വിവാദത്തെ സംബന്ധിച്ച്‌ കാസര്‍കോട്ടെ റയാന എന്ന പെണ്‍കുട്ടി വനിതാകമ്മീഷനില്‍ പരാതി നല്‍കിയെന്നും വനിതകമ്മീഷന്‍ നടപടിയൊന്നും എടുത്തില്ലെന്നും പറയുന്നത്‌ തെറ്റിദ്ധാരണാജനകമാണ്‌. കേരള വനിതാ കമ്മീഷന്‌ ഇത്‌ വരെ അങ്ങനെ ഒരു പാരാതിയും നല്‍കിയിട്ടില്ല. പരാതി നല്‍കിയെന്ന്‌ റൈഹാന പറയുന്നത്‌ തികച്ചും അസംബന്ധവുമാണ്‌. റൈഹാനയെ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അവളെ ശല്യം ചെയ്യുന്നുണ്ടെന്നുള്ള അവളുടെ മാതാവിന്റെ പരാതിയാണ്‌ വനിതാ കമ്മീഷന്‌ ലഭിച്ചിട്ടുള്ളത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷിച്ച്‌ യുവാവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന്‌ ആവശ്യമായ കാര്യങ്ങള്‍ എല്ലാ ചെയ്‌തിട്ടുണ്ട്‌` ഇങ്ങനെ പോകൂന്നു പ്രസംഗം.
എന്നാല്‍ ഇതിന്റെ യഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ തയ്യാറായില്ല. വാര്‍ത്താമാധ്യമങ്ങള്‍ ചൂടേറിയ വാര്‍ത്തകള്‍ നല്‍കി റൈഹാന വലിയ ഭീഷണി നേരിടുന്ന പെണ്‍കുട്ടിയായി പൊതുസമൂഹത്തെ ധരിപ്പിച്ചു. റൈഹാനയേയും കൂട്ടി ആദ്യമായി ഇടതുപക്ഷമാണ്‌ രംഗത്ത്‌ വന്നതെങ്കിലും പിന്നീട്‌ വിവിധ വനിത സംഘടനകളും സാംസ്‌കാരിക നായകരും രംഗത്തെത്തി. മുസ്‌ലിം വിഷയങ്ങളില്‍ പ്രത്യേക താത്‌പര്യം കാണിക്കുന്ന ചില മാധ്യമങ്ങളും മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയാക്കിയ സാംസ്‌കാരികനായകരും റൈഹാനയും ചേര്‍ന്ന്‌ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുകയായിരുന്നു. ഇഷ്ടമുള്ള വസ്‌ത്രം ധരിക്കാനുള്ള മൗലീകവാദം പ്രസംഗിക്കുകയും താലിബാനിസവും ഇസ്‌ ലാമിക വസ്‌ത്രധാരണയെകുറിച്ചുമെല്ലാം വിമര്‍ശിക്കുകയും ചെയ്യാനുള്ള ഒരു വേദിയാക്കി ഇതിനെ മാറ്റുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. അത്‌ അവര്‍ നേടിയെടുക്കുകയും ചെയ്‌തു. റയാന ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്‌. റൈഹാനയെ ഇന്ന്‌ തോളിലേറ്റി നടക്കുന്നവര്‍ ഇതിന്‌ മുമ്പ്‌ പലരേയും കയറ്റി നടന്നവരാണ്‌. വലിയ ഗര്‍ത്തത്തിലേക്കാണ്‌ അവരെയെല്ലാം കൊണ്ടെത്തിച്ചത്‌. തസ്‌നിബാനുവിന്റേത്‌ ഒരു ഉദാഹരണം മാത്രം.
ഏതാണ്ട്‌ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മഞ്ചേരി യൂണിറ്റി കോളജില്‍ പഠിച്ചിരുന്ന തസ്‌നിബാനുവെന്ന മുസ്‌ലിം പെണ്‍കുട്ടിയെ കോളജ്‌ അധ്യപകനും യുക്തിവാദിയുമായ നാസര്‍ എന്ന യുവാവ്‌ പ്രണയിച്ചു. ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങള്‍ കോളജില്‍ പ്രചരിപ്പിക്കുവാന്‍ ആശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയാണ്‌ നാസര്‍. നാസറിന്റെ പ്രണയ കെണിയില്‍ വീണ തസിനിബാനുവും അറിയാതെ നാസറിന്റെ ഇസ്‌ലാമിക വിരുദ്ധ ആശയങ്ങളില്‍ അകപ്പെട്ടു. തസ്‌നിബാനുവിന്റേയും നാസറിന്റേയും പ്രണയം വീട്ടുകാര്‍ എതിര്‍ത്തു. ഒരു നിരീക്ഷരവാദിയായ ഒരാള്‍ക്ക്‌ തങ്ങളുടെ മകളെ കെട്ടിച്ചയക്കാന്‍ വിശ്വാസികളായ തസ്‌നിബാനുവിന്റെ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തങ്ങള്‍ കരുതിയത്‌ പോലെ മകളെ കിട്ടില്ലെന്ന്‌ മനസിലാക്കിയ മതാപിതാക്കള്‍ മറ്റുപോംവഴികളില്ലാത്തതിനാല്‍ നാസറിന്‌ വിവാഹം ചെയ്‌തു കൊടുക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ മതാചാരപ്രകാരം വിവാഹം ചെയ്‌തു കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ്‌്‌ നാസറും തസ്‌നിയും പുതിയ നിലപാടുമായി രംഗത്തു വന്നത്‌. സ്‌പെഷല്‍ മാരേജ്‌ ആക്ട്‌ പ്രകാരം മാത്രമേ തങ്ങള്‍ വിവാഹിതരാകൂവെന്ന അവരുടെ വെല്ലുവിളിക്കു മുമ്പില്‍ മാതാപിതാക്കള്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. ഒടുവില്‍ തസ്‌നിബാനുവിന്റെ മതാപിതാക്കള്‍ക്ക്‌ മകളെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഒരു വിഭാഗം സമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിവാഹം കെങ്കേമമായി നടന്നു. ഇതിന്‌ പൂര്‍ണ പിന്തുണയുമായി മാധ്യമങ്ങളും. ഒരു പ്രണയമെന്നതിലുപരി ഇതിനെ മാധ്യമങ്ങളും ചി സാമൂഹ്യ പ്രവര്‍ത്തകരും മറ്റൊരു തലത്തിലാണ്‌ നോക്കിക്കണ്ടത്‌. മതമൗലീകവാദികളായിരുന്നു മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ച. പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ ഇന്ന്‌ റൈഹാന നേരിടുന്നതിനേക്കാള്‍ മതമൗലീകവാദികളുടെ ക്രൂരമായ ഇടപെടലുകള്‍ക്ക്‌ തസ്‌നിബാനു നേരിടുന്നതായി അന്ന്‌ മാധ്യമങ്ങള്‍ പുലമ്പിയിരുന്നു. ഇത്‌ ഉപയോഗിച്ച്‌ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍ ശക്തമായി നടന്നു. ഇസ്‌ലാമിക വേദികളില്‍ ഇസ്‌ലാമിനെ ചോദ്യം ചെയ്‌തുകൊണ്ടും ഇസ്‌ലാമിനെതിരെയുള്ള പ്രഭാഷണ വേദികളിലുമാണ്‌ പിന്നെ തസ്‌നിബാനു നിറഞ്ഞ്‌ നിന്നത്‌. മാധ്യമങ്ങളുടേയും ഒരു വിഭാഗം പൊതുപ്രവര്‍ത്തകരുടേയും തലോടലില്‍ മതിമറഞ്ഞ്‌ ഉല്ലസിച്ച്‌ സ്വയം മറന്ന തസ്‌നിബാനുവിന്‌ അധികകാലം നിലനില്‍ക്കാനായില്ല. നാസര്‍-തസ്‌നിബാനു ദമ്പതികള്‍ വിവാഹ മോചിതരായി. വിവാഹത്തിനും വിവാഹാനന്തരവും ഇസ്‌ലാമിനെ മുള്‍മുനയില്‍ നിര്‍ത്തി തസ്‌നിബാനുവിനെ തലോടിയ മാധ്യമങ്ങളും സമൂഹ്യപ്രവര്‍ത്തകരും സംഭവം അറിഞ്ഞിതേ ഇല്ല. അതിനാല്‍ പിന്നീട്‌ അങ്ങോട്ടുള്ള തസ്‌നിബാനുവിന്റെ ചരിത്രം ആര്‍ക്കും അറിയില്ല. ഇത്‌ പോലെ എത്രയോ തെസ്‌നിബാനുമാരുണ്ട്‌.
മുമ്പ്‌ തസ്‌നിബാനുവിനെകൊണ്ട്‌ ചെയ്യിച്ച അതേ ജോലിയാണ്‌ ഇന്ന്‌ റൈഹാനയെകൊണ്ടും ഇവര്‍ ചെയ്യിക്കുന്നത്‌ എന്നോര്‍ക്കണം. റൈഹാനയുടെ വ്യക്തി സ്വാതന്ത്രത്തേക്കാളുപരി ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളാണ്‌ നടത്തി കൊണ്ടിരിക്കുന്നത്‌. ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വന്തം അവകാശത്തേക്കാളുപരി ഇസ്‌ലാമിക വസ്‌ത്രധാരണത്തിനെതിരായുള്ള പരാമര്‍ഷങ്ങളാണറൈഹാനയും സംഘവും മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്‌.