Showing posts with label Sukumar Azheekode. Show all posts
Showing posts with label Sukumar Azheekode. Show all posts

Tuesday, January 24, 2012

വിവാദങ്ങളുടെ ഇഷ്ടതോഴന്‍

അഴീക്കോട് മാഷ് എന്നും വിവാദങ്ങളുടെ നായകനായിരുന്നു. ഒരു വിവാദം ഒഴിഞ്ഞാല്‍ ഉടനെ അടുത്ത വിവാദം അതാണ് അഴീക്കോട്. തന്‍ കണ്ടത് എന്തും തുറന്ന് പറയുക, അത് ശരിയോ, തെറ്റോ എന്തോ ആവട്ടെ, തനിക്ക് ശരിയെന്ന് തോന്നിയാല്‍ അത് ശരി തന്നെ, അതാണ് മാഷ്. അഴീക്കോട് ഇടപെടുന്ന മിക്ക വിഷയങ്ങളിലും അത് കൊണ്ടാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതും. വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഉടനെ അതിന്റെ ഡബിള്‍ സ്പീഡിലുള്ള മാഷിന്റെ മറുപടി കേരളം ആസ്വദിച്ചു. പുകഴ്ത്തിയെ വ്യക്തിയെ ഇകഴ്ത്തണം എന്നു തോന്നിയാല്‍ യാതൊരു മടിയും ഇല്ല. അതിന് ആരെയും ഭയപ്പെട്ടിരുന്നും ഇല്ല. മാത്രമല്ല, അങ്ങനെ വൈരുദ്ധ്യങ്ങള്‍ പറയുന്നത് ശരിയാണോ എന്ന് ഒരു ചിന്തപോലും മാഷിനില്ലായിരുന്നു. തനിക്ക് തോന്നിയത് അപ്പോള്‍ പറയും. അതിലൊരു അപമാനഭാരവും അദ്ദേഹം കണ്ടില്ല.

അഴീക്കോട് വെറും ഒരു സാഹിത്യകാരനായി ഒതുങ്ങികൂടിയില്ല. എല്ലാ വിഷയങ്ങളിലും ഇടപെട്ടു. വിഎസ് അച്യുതാനന്ദനെ വലിജനസമ്മതനായ വ്യക്തിയാണെന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഴീക്കോട് പുകഴ്ത്തി. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം രുചിച്ചപ്പോള്‍ വിഎസിനെ കളിയാക്കാനും മാഷ് മറന്നില്ല. വിഎസിന്റെ ചിരി അശ്ലീലമാണെന്നാണ് മാഷിന്റെ കമന്റ്. തുര്‍ന്ന് പരസ്പരം വാക് യുദ്ധങ്ങള്‍ അരങ്ങേറി ഒടുവില്‍ അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചുവെന്ന് പറഞ്ഞ് ആ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അഴീക്കോടിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. വ്യാജ മരുന്നുകളും, ഒരേ മരുന്നിന് പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട് അവര്‍ക്കെതിരെ തിരിഞ്ഞത്. ഇത് വിവാദത്തിന് തിരികൊളുത്തി. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി. 'ഐഎംഎ കേരളഘടകം' കേസിനു പോയെങ്കിലും സംഘടനയ്ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ് തള്ളുകയായിരുന്നു.

വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി മാതാ അമൃതാനന്ദമയിയെ പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്ത കുടവയറന്മാരെയല്ല, കുഷ്ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത്' എന്നും പറഞ്ഞു.

2006 ജനുവരി എട്ടിന് അന്വേഷി പ്രസിഡന്റ് കെ. അജിത ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന് ആധാരമായി. 'വഞ്ചനയ്ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച് ആശുപത്രിയിലെത്തിക്കണ'മെന്ന് അഴീക്കോടു പ്രസംഗിച്ചു.

വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന് അഴീക്കോട് ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന് പുണ്യാഹത്തിന് ഉത്തരവിട്ടവരെയാണ് ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിക്കെതിരെ അഴീക്കോട് ആഞ്ഞടിച്ചു. 'അമ്മ' അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹന്‍ലാലും അഴീക്കോടും വലിയ ഒരു ഫൈറ്റിന് തന്നെ കളമൊരുക്കി. തത്വമസി എന്ന തന്റെ പുസ്തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നു പ്രസ്താവനയും നടത്തി. മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യനെന്നും ഖാദിയുടേതല്ലെന്ന് അഴീക്കോട് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാല്‍ പത്രം സമ്മേളനം വിളിച്ചു അഴീക്കോടിനെ ബുദ്ധിഭ്രംശം സംഭവിച്ചയാള്‍ എന്നു പറഞ്ഞു. 'അമ്മ' അഴീക്കോടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഴീക്കോട് മാഹന്‍ലാലിനെതിരെയും. ആരോഗ്യം മോശമായി തൃശൂര്‍ അമല ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയത്.

അഴീക്കോടിന്റെ ജീവിതത്തിലെ അവസാനത്തെ ക്ലൈമാക്‌സ്‌ എന്നു പറയുന്നത് വിലാസിനി ടീച്ചറുടേതാണ്. ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ ബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച് റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിന്നെ പരസ്പം ആക്ഷേപിച്ചു ചാനലുകള്‍ക്ക് വാര്‍ത്തയാക്കി. ഒടുവില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ കിടക്കുമ്പോള്‍ വിലാസിനി ടീച്ചര്‍ അഴീക്കോടിനെ കാണാനെത്തി. പ്രണയത്തിന്റെ റോസാപുഷ്പങ്ങള്‍ മാഷിന് നല്‍കി വിലാസിനി ടീച്ചര്‍ വിതുമ്പി. അഴീക്കോട് മാഷാകട്ടെ ടീച്ചറുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഗദ്ഗദ കണ്ഠനായി ചുവന്ന റോസാപുഷ്പങ്ങള്‍ ഏറ്റുവാങ്ങി. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒടുവില്‍ സംഭവിച്ച സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേദിയായി തൃശൂര്‍ അമല ആശുപത്രി. പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി. ഒന്നിലും വിഷമമില്ലെന്നും എല്ലാം തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.